കിരീടം ചോരയില്‍ കുതിര്‍ന്നിരിക്കുന്നു: കോഹ്ലിയെ അറസ്റ്റ് ചെയ്യണമെന്ന് മുറവിളി
18 വര്‍ഷത്തെ കാത്തിരിപ്പിന്റെ നോവും ആവേശവും നെഞ്ചിലേറ്റി, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അത് ആനന്ദത്തിന്റെ അലകടലാവേണ്ടതായിരുന്നു. എന്നാല്‍, കര്‍ണാടകയുടെ മണ്ണില്‍ ആ ആവേശം ആര്‍ത്തനാദമായി, ആനന്ദം കണ്ണീരില്‍ കുതിര്‍ന്നു. സുവര്‍ണ കിരീടം ആരാധകര്‍ക്കൊപ്പം ഉയര്‍ത്താന്‍ കൊതിച്ച വിരാട് കോലിക്കും സംഘത്തിനും ലഭിച്ചത് രക്തം പുരണ്ട ഓര്‍മ്മകള്‍.
ഒരു ജനതയുടെ ആഘോഷം ദുരന്തമായി പര്യവസാനിച്ചപ്പോള്‍ 11 ജീവനുകളാണ് പൊലിഞ്ഞത്. ഉത്തരവാദിത്തമില്ലായ്മയും കെടുകാര്യസ്ഥതയും ഒരുക്കിയ മരണക്കെണിയില്‍ പിടഞ്ഞത് നൂറുകണക്കിന് മനുഷ്യരും.
ദുരന്തത്തിന് ശേഷം പതിവുപോലെ കൈകഴുകലുകള്‍ ആരംഭിച്ചു. 'ഇത്രയും വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ചില്ല' എന്ന ഒറ്റവരിയില്‍ ബിസിസിഐയും ഐപിഎല്‍ ഭരണസമിതിയും തടിയൂരി. പഴി മുഴുവന്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെയും പോലീസിന്റെയും തലയിലായി. സമൂഹമാധ്യമങ്ങളില്‍ വിരാട് കോലിയുടെ ചോരയ്ക്കായി മുറവിളി ഉയര്‍ന്നു, #ArrestKohli എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ദുരന്തത്തിന് പിന്നിലെ കുറ്റവാളികള്‍ ആരാണ്? സിസ്റ്റമോ, ആര്‍ത്തിരമ്പിയെത്തിയ ജനക്കൂട്ടമോ, അതോ ആര്‍സിബി ടീമോ?
ആശയക്കുഴപ്പങ്ങളുടെ തുടക്കം
ഒരു ദുരന്തം നടന്നു കഴിഞ്ഞാല്‍ അതിനെക്കുറിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് പറയാറുണ്ടെങ്കിലും, വിരാട് കോലിയെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നവരും ബെംഗളൂരുവിനെ മരണത്തിന്റെ ടീമെന്ന് അധിക്ഷേപിക്കുന്നവരും ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. സംഭവങ്ങളുടെ നാള്‍വഴി പരിശോധിക്കുമ്പോള്‍ തന്നെ ഉത്തരവാദികളെ വ്യക്തമാകും.
ബെംഗളൂരു കിരീടം നേടിയതിന് പിന്നാലെ ആരാധകര്‍ക്കൊപ്പം വിജയാഘോഷം നടത്തുമെന്ന് വിരാട് കോലി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഒരു വിക്ടറി പരേഡ് ആരാധകരും പ്രതീക്ഷിച്ചു. എന്നാല്‍, ആഘോഷങ്ങളുടെ ദിവസം രാവിലെ ബെംഗളൂരു ട്രാഫിക് പോലീസ് വ്യക്തമായ ഒരു നിര്‍ദ്ദേശം നല്‍കി; സുരക്ഷാ കാരണങ്ങളാല്‍ വിക്ടറി പരേഡ് ഉണ്ടാകില്ല, ആഘോഷങ്ങള്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മാത്രമായി പരിമിതപ്പെടുത്തും.
ഇവിടെയാണ് ആശയക്കുഴപ്പങ്ങളുടെ കുത്തൊഴുക്ക് ആരംഭിക്കുന്നത്. പോലീസ് നിലപാടിനെ തള്ളിക്കളഞ്ഞുകൊണ്ട്, ഉച്ചതിരിഞ്ഞ് മൂന്നേകാലോടെ ആര്‍സിബി മാനേജ്‌മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു, 'വൈകിട്ട് അഞ്ച് മണിക്ക് വിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് വിക്ടറി പരേഡ് ഉണ്ടായിരിക്കും.' ഭരണകൂടത്തിന്റെയും പോലീസിന്റെയും അനുമതിയില്ലാതെ ഒരു ടീം മാനേജ്‌മെന്റിന് ഇത്തരമൊരു സുപ്രധാന പ്രഖ്യാപനം നടത്താനാകുമോ എന്ന ചോദ്യം പ്രസക്തമാണ്. ഈ പ്രഖ്യാപനം വന്നതോടെ ബെംഗളൂരുവിന്റെ തെരുവുകളിലേക്ക് പതിനായിരക്കണക്കിന് ആരാധകര്‍ ഒഴുകിയെത്തിത്തുടങ്ങിയിരുന്നു.
നിയന്ത്രണം വിട്ട ജനസഞ്ചയം, നിസ്സഹായമായ നഗരം
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നേരിട്ടെത്തിയാണ് വിരാട് കോലിയെയും സംഘത്തെയും വിമാനത്താവളത്തില്‍ സ്വീകരിച്ചത്. വിധാന്‍ സൗധയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നാലരയോടെ ടീമിന് സ്വീകരണവും ഒരുക്കിയിരുന്നു. ഇതെല്ലാം ആഘോഷങ്ങളുടെ രാഷ്ട്രീയമാനം വര്‍ദ്ധിപ്പിച്ചു. ഇതിനിടെ, സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണെന്നും ടിക്കറ്റുകള്‍ ആവശ്യമില്ലെന്നുമുള്ള വാര്‍ത്തകളും പ്രചരിച്ചു. ഫലമോ, ഉച്ചയ്ക്ക് മൂന്ന് മണിയോടെ തന്നെ ചിന്നസ്വാമി സ്റ്റേഡിയം പൂര്‍ണ്ണമായി നിറഞ്ഞു.
ഇതോടെ അധികൃതര്‍ സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റുകളായ 3, 12, 18 എന്നിവ അടച്ചു. പുറത്ത് തടിച്ചുകൂടിയ ജനം ഇതോടെ അക്ഷമരായി. വിധാന്‍ സൗധയ്ക്ക് സമീപമുള്ള ഡോ. അംബേദ്കര്‍ റോഡില്‍ മാത്രം ഒരു ലക്ഷത്തിലധികം പേരാണ് തടിച്ചുകൂടിയത്. സര്‍ക്കാരിന്റെ കണക്കില്‍ പോലും 50,000 പേരെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇവരെ നിയന്ത്രിക്കാന്‍ നിയോഗിച്ചത് വെറും 5,000 പോലീസ് ഉദ്യോഗസ്ഥരെ മാത്രം. 18 വര്‍ഷത്തിന് ശേഷം ലഭിച്ച കിരീടവും, വിരാട് കോലിയെന്ന ഐക്കണിന്റെ സാന്നിധ്യവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരാധകരെ എത്തിക്കുമെന്ന് മുന്‍കൂട്ടിക്കാണുന്നതില്‍ അധികൃതര്‍ ദയനീയമായി പരാജയപ്പെട്ടു.
എരിതീയില്‍ എണ്ണയൊഴിക്കും പോലെ മഴയുമെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന്റെ ഉന്തിലും തള്ളിലും പെട്ട് പലരും ശ്വാസം കിട്ടാതെ പിടഞ്ഞു. ഗേറ്റുകള്‍ തകര്‍ക്കപ്പെട്ടു, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, മതിലുകള്‍ ഇടിഞ്ഞുവീണു. ജീവനുവേണ്ടിയുള്ള നിലവിളികള്‍ക്കിടയില്‍ ഒരു ആംബുലന്‍സില്‍ പത്തിലധികം പേരെയാണ് കൊണ്ടുപോയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
അകത്ത് ആഘോഷം, പുറത്ത് നിലവിളി
സ്റ്റേഡിയത്തിന് പുറത്ത് സ്വന്തക്കാരുടെ ജീവനുവേണ്ടി മനുഷ്യര്‍ കേഴുമ്പോള്‍, ഇതൊന്നുമറിയാതെ ടീം അംഗങ്ങള്‍ ഒരുപറ്റം ആരാധകര്‍ക്കൊപ്പം അകത്ത് ആഘോഷം തുടരുകയായിരുന്നു. ദുരന്തത്തിന്റെ വ്യാപ്തി പുറംലോകമറിഞ്ഞതോടെ ടീം അംഗങ്ങളും വിവരമറിഞ്ഞു. വൈകാതെ ആഘോഷങ്ങള്‍ അവസാനിപ്പിച്ച് അവര്‍ മടങ്ങി. കോലിയും ആര്‍സിബി മാനേജ്‌മെന്റും ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ദുരന്തത്തിന് പിന്നാലെ ബെംഗളൂരു പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായി. ആര്‍സിബി മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. എന്നിട്ടും, സമൂഹമാധ്യമങ്ങളില്‍ കോലിയും സംഘവുമാണ് ക്രൂശിക്കപ്പെടുന്നത്.
മുംബൈ മാതൃകയും ബെംഗളൂരു ദുരന്തവും
ഇവിടെയാണ് 2024-ല്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ നല്‍കിയ സ്വീകരണം ഓര്‍ക്കേണ്ടത്. മൂന്ന് മുതല്‍ നാല് ലക്ഷം പേര്‍ പങ്കെടുത്ത ആ വിജയാഘോഷം ഒരു ദുരന്തമായി മാറാതിരുന്നത് മികച്ച ക്രൗഡ് മാനേജ്‌മെന്റിന്റെ ഫലമായിരുന്നു. കൃത്യമായ ആസൂത്രണവും ഏകോപനവും സുരക്ഷാ ക്രമീകരണങ്ങളും അവിടെയുണ്ടായിരുന്നു. ബെംഗളൂരുവില്‍ ഇല്ലാതെ പോയതും അതുതന്നെയാണ്. ഇത് വ്യക്തമാക്കുന്നത് ഒന്നുമാത്രമാണ്; ജനക്കൂട്ടമായിരുന്നില്ല, അവരെ നിയന്ത്രിക്കുന്നതിലുണ്ടായ വന്‍പരാജയമായിരുന്നു യഥാര്‍ത്ഥ വില്ലന്‍.
ആരാധകരില്ലാതെ ഒരു കായിക വിനോദത്തിനും നിലനില്‍പ്പില്ല. അവരുടെ ആവേശമാണ് കളിയുടെ ജീവന്‍. വെറും ഫാന്‍ ഫൈറ്റുകളുടെ പേരില്‍ കോലിയെയും ടീമിനെയും ബലിയാടാക്കുന്നതിന് പകരം, യഥാര്‍ത്ഥ ഉത്തരവാദികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ സംവിധാനങ്ങള്‍ ഒരുക്കുകയുമാണ് വേണ്ടത്. അല്ലെങ്കില്‍, ഇന്ത്യയുടെ കായിക ചരിത്രത്തിലെ ഈ കറുത്ത ദിനം വീണ്ടും ആവര്‍ത്തിക്കപ്പെടാം.