For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ബുംറ ഒരു 'ചീറ്റ് കോഡ്', തുറന്നടിച്ച് ഇന്ത്യന്‍ താരം

11:14 AM Jun 01, 2025 IST | Fahad Abdul Khader
Updated At - 11:14 AM Jun 01, 2025 IST
ബുംറ ഒരു  ചീറ്റ് കോഡ്   തുറന്നടിച്ച് ഇന്ത്യന്‍ താരം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ 'ചീറ്റ് കോഡ്' എന്ന് വിശേഷിപ്പിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ രംഗത്തെത്തി. ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ബുംറയുടെ പ്രകടനത്തെ അശ്വിന്‍ വാനോളം പുകഴ്ത്തിയത്.

വാഷിംഗ്ടണ്‍ സുന്ദറിനെ മനോഹരമായ ഒരു യോര്‍ക്കറില്‍ പുറത്താക്കിയ ബുംറയുടെ മാന്ത്രിക സ്‌പെല്ലാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്ത്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

Advertisement

'റോഡ് റാഷ്' ഗെയിമിലെ 'ചീറ്റ് കോഡ്' പോലെ

ബുംറയുടെ പ്രകടനം ക്യാപ്റ്റനെ കൂടുതല്‍ മികച്ചവനാക്കുന്നുവെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടു.

Advertisement

'ജസ്പ്രീത് ബുംറയുടെ ഓവര്‍ ഇല്ലായിരുന്നെങ്കില്‍ ഈ കളി കൂടുതല്‍ ഇഞ്ചോടിഞ്ചാകുമായിരുന്നു. ആവശ്യമായ റണ്‍ റേറ്റ് 12, 13, 14 ഒക്കെ ആയിരുന്നെങ്കിലും, തന്റെ അവസാന രണ്ട് ഓവറുകളില്‍ അദ്ദേഹം 7 അല്ലെങ്കില്‍ 8 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. രാഹുല്‍ തെവാട്ടിയ ഒരു സിക്‌സ് അടിച്ചെങ്കിലും, അദ്ദേഹം തിരിച്ചുവന്ന് അടുത്ത രണ്ട് പന്തുകളില്‍ ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത രീതി ബുംറയെ നിര്‍വചിക്കുന്നു,' അശ്വിന്‍ പറഞ്ഞു.

'ടി20 ലോകകപ്പിനിടെ ഞാന്‍ ട്വീറ്റ് ചെയ്തിരുന്നു, ഇന്നത്തെ ടി20 ക്രിക്കറ്റില്‍ ബുംറ ഒരു ചീറ്റ് കോഡാണെന്ന്. നിങ്ങള്‍ ഈ റോഡ് റാഷ്, എന്‍എഫ്എസ് ഗെയിമുകള്‍ കളിച്ചിട്ടുണ്ടോ? അത് ഒരു ചീറ്റ് കോഡാണ്,' അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ഈ ഗെയിമുകളില്‍ ഒരു കോഡ് നല്‍കിയാല്‍ നിങ്ങള്‍ക്ക് വേഗത്തില്‍ ഓടാനും മറ്റുള്ളവരെ തോല്‍പ്പിക്കാനും സാധിക്കും. അതുപോലെയാണ് ബുംറയെന്നും അശ്വിന്‍ വിശദീകരിച്ചു. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍, ജസ്പ്രീത് ബുംറ ക്യാപ്റ്റനെ യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ മികച്ചവനാക്കുന്നുവെന്ന് തനിക്ക് ചിലപ്പോള്‍ തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'അദ്ദേഹം യോര്‍ക്കറുകള്‍ എറിയുന്ന രീതി, സ്ലോ ബോളുകള്‍ മാറ്റുന്ന രീതി, ഇതെല്ലാം ശ്രദ്ധേയമാണ്,' അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. മുംബൈ ഇന്ത്യന്‍സ് വളരെ നേരത്തെ തന്നെ യോര്‍ക്കറുകള്‍ക്ക് പ്രാധാന്യം നല്‍കിയതിനെയും അശ്വിന്‍ പ്രശംസിച്ചു.

Advertisement

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ബുംറയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ബുംറയെപ്പോലൊരു ബൗളറെ ടീമില്‍ ലഭിക്കുന്നത് ഒരു ആഢംബരമാണെന്നാണ് ഹാര്‍ദിക് പറഞ്ഞത്.

താരതമ്യങ്ങള്‍ ഒഴിവാക്കുക

വാസിം അക്രമുമായോ മാല്‍ക്കം മാര്‍ഷലുമായോ ബുംറയെ താരതമ്യം ചെയ്യരുതെന്ന് അശ്വിന്‍ ആരാധകരോടും വിദഗ്ദ്ധരോടും അഭ്യര്‍ത്ഥിച്ചു. 'ഞാന്‍ മാല്‍ക്കം മാര്‍ഷലിന്റെ ബൗളിംഗ് കണ്ടിട്ടില്ല. പക്ഷേ, അദ്ദേഹത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. വാസിം അക്രമിന്റെ ബൗളിംഗ് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം ഇന്ത്യന്‍ ടീമിന് പേടിസ്വപ്നമായിരുന്നു. എന്നാല്‍, തലമുറകള്‍ തമ്മിലുള്ള ഈ താരതമ്യം വളരെ തെറ്റായ കാര്യമാണ്,' അശ്വിന്‍ പറഞ്ഞു.

'ഇന്നത്തെ ലോകത്ത്, ഇന്ത്യന്‍ ക്രിക്കറ്റില്‍, ബാറ്റ്‌സ്മാന്‍മാരെ മഹത്തായ വ്യക്തികളായി കണക്കാക്കുന്ന ഒരു പശ്ചാത്തലത്തില്‍, ഞാന്‍ ജസ്പ്രീത് ബുംറയില്‍ അതിയായി സന്തോഷിക്കുന്നു. ജസ്പ്രീത് ബുംറ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ദീര്‍ഘദൂരം ഓടി, ബുദ്ധിപരമായും കൃത്യതയോടെയും പന്തെറിയാന്‍ ഒരു പ്രചോദനം നല്‍കിയിട്ടുണ്ട്. ജസ്പ്രീത് ബുംറ എന്ന ബൗളര്‍ വിജയിച്ചു. എന്നാല്‍, ഇന്ത്യയിലെ ബൗളിംഗ് സമൂഹത്തിന്, പ്രത്യേകിച്ച് ഫാസ്റ്റ് ബൗളിംഗിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മറ്റൊരു വിഷയമാണ്,' അശ്വിന്‍ തന്റെ സംസാരം ഉപസംഹരിച്ചു. ബുംറ ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗില്‍ ഒരു വിപ്ലവം തന്നെ കൊണ്ടുവന്നിട്ടുണ്ടെന്ന് അശ്വിന്‍ അടിവരയിട്ടു പറയുന്നു.

Advertisement