Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ദക്ഷിണാഫ്രിക്ക ചെയ്തത് ആന മണ്ടത്തരം; അത് ഉറച്ച ഔട്ടായിരുന്നു, തുറന്നടിച്ച് സ്മിത്ത്

12:34 PM Jun 12, 2025 IST | Fahad Abdul Khader
Updated At : 12:34 PM Jun 12, 2025 IST
Advertisement

ലോര്‍ഡ്സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം കളിയുടെ ഗതി നിര്‍ണ്ണയിച്ചത് ഒരുപക്ഷേ ദക്ഷിണാഫ്രിക്ക വരുത്തിയ ഒരു വലിയ പിഴവായിരുന്നു. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ബ്യൂ വെബ്സ്റ്ററിനെതിരെ ലഭിച്ച സുവര്‍ണ്ണാവസരം ഡിആര്‍എസ് എടുക്കാതെ പാഴാക്കിയപ്പോള്‍, നോണ്‍-സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന സ്റ്റീവ് സ്മിത്ത് പോലും അത്ഭുതപ്പെട്ടു.

Advertisement

'ഞാന്‍ നിന്ന സ്ഥലത്ത് നിന്ന് നോക്കിയപ്പോള്‍, അത് തകര്‍പ്പന്‍ ഔട്ടാണെന്ന് തോന്നിയിരുന്നു,' ഒന്നാം ദിനത്തെ കളിക്കു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്മിത്ത് പറഞ്ഞ ഈ വാക്കുകള്‍ ദക്ഷിണാഫ്രിക്കന്‍ പിഴവിന്റെ ആഴം വ്യക്തമാക്കുന്നു.

മത്സരം തിരിച്ച നിര്‍ണായക ഓവര്‍

Advertisement

മേഘാവൃതമായ കാലാവസ്ഥയില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഓസ്ട്രേലിയയെ 67/4 എന്ന നിലയില്‍ ഒതുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. രണ്ടാം സെഷന്റെ തുടക്കത്തില്‍, ക്രീസില്‍ പുതുതായി എത്തിയ ബ്യൂ വെബ്സ്റ്ററിനെ പുറത്താക്കാന്‍ അവര്‍ക്ക് മികച്ച അവസരം ലഭിച്ചു. മത്സരത്തിന്റെ 29-ാം ഓവറില്‍ കാഗിസോ റബാഡയുടെ ഒരു ലെങ്ത് ബോള്‍ അതിവേഗം അകത്തേക്ക് തിരിഞ്ഞ് വെബ്സ്റ്ററിന്റെ പിന്‍കാലില്‍ ഇടിക്കുകയായിരുന്നു.

വേദനകൊണ്ട് പുളഞ്ഞ വെബ്സ്റ്ററിനെതിരെ ഒരു ചെറിയ അപ്പീല്‍ ഉയര്‍ന്നുവെങ്കിലും, ബാറ്റില്‍ തട്ടിയ ശേഷമാണ് പന്ത് കാലില്‍ കൊണ്ടതെന്ന സംശയത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തുടര്‍ നടപടികളില്‍ നിന്ന് പിന്മാറി. എന്നാല്‍ പിന്നീട് റീപ്ലേകളില്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്നും, ബോള്‍ ട്രാക്കിംഗില്‍ മൂന്ന് റെഡും തെളിഞ്ഞ പ്ലംബ് എല്‍ബിഡബ്ല്യൂ ആയിരുന്നു അതെന്നും വ്യക്തമായി. ആ ജീവന്‍ മുതലെടുത്ത വെബ്സ്റ്റര്‍ 72 റണ്‍സ് നേടി മത്സരത്തില്‍ നിര്‍ണായകമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

'ഞാന്‍ അത്ഭുതപ്പെട്ടുപോയി': സ്മിത്തിന്റെ വാക്കുകള്‍

ദക്ഷിണാഫ്രിക്കയ്ക്ക് ഒരു അവസരം നഷ്ടമായെന്ന് മറുഭാഗത്ത് നിന്ന സ്റ്റീവ് സ്മിത്തിന് തല്‍ക്ഷണം മനസ്സിലായിരുന്നു. 'അത് ഔട്ടായിരുന്നെന്നാണ് ഞാന്‍ കേട്ടത്, ശരിയല്ലേ? അതെ, ഞാന്‍ നിന്ന സ്ഥലത്ത് നിന്ന് നോക്കിയപ്പോള്‍ അത് നല്ല ഔട്ടായി തോന്നി. സത്യത്തില്‍ അവിടെയെന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ബ്യൂ അല്‍പ്പം വേദനയിലായിരുന്നു. പന്ത് അവന്റെ പാഡിലല്ല, കാലിലാണ് കൊണ്ടതെന്ന് ഞാന്‍ കരുതുന്നു' സ്മിത്ത് പറഞ്ഞു.

'റബാഡ ബാറ്റില്‍ കൊണ്ടുവെന്ന് ആംഗ്യം കാണിച്ചതായി ആരോ പറഞ്ഞു. എന്നാല്‍ എന്റെ കാഴ്ചയില്‍ അങ്ങനെയൊന്നും തോന്നിയില്ല. അവര്‍ എന്തുകൊണ്ട് കൂടുതല്‍ ശക്തമായി അപ്പീല്‍ ചെയ്തില്ലെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. സത്യസന്ധമായി പറഞ്ഞാല്‍, അധികം പേര്‍ അപ്പീല്‍ ചെയ്തില്ല. ഞാന്‍ നിന്ന സ്ഥലത്ത് നിന്ന്, 'ദൈവമേ, ഇത് ഔട്ടാണല്ലോ' എന്ന് ചിന്തിക്കുകയായിരുന്നു. അവര്‍ക്ക് ഒരു റെഫറല്‍ ഉപയോഗിക്കാന്‍ അവസരമുണ്ടായിരുന്നു, പക്ഷേ അവരത് ചെയ്തില്ല,' സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

വെബ്സ്റ്ററിന് സ്മിത്തിന്റെ പ്രശംസ

തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച വെബ്സ്റ്ററിനെ മുന്‍ നായകന്‍ അഭിനന്ദിച്ചു. 'അവന്‍ മികച്ച ജോലിയാണ് ചെയ്തത്. ആദ്യത്തെ 30 പന്തുകളില്‍ അവന്‍ അസ്വസ്ഥനായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഇംഗ്ലണ്ടില്‍ കാര്യങ്ങള്‍ വളരെ വേഗത്തില്‍ മാറിമറിയും. ഇവിടുത്തെ സാഹചര്യങ്ങള്‍ അവന്റെ കളിക്ക് അനുയോജ്യമാണ്. വിക്കറ്റിന് കുറുകെ സ്‌ക്വയര്‍ ദിശയിലാണ് അവന്‍ റണ്‍സ് നേടുന്നത്. പന്ത് സ്വിംഗ് ചെയ്യുമ്പോള്‍ അത് അവന് ഗുണകരമാകും,' സ്മിത്ത് വിശകലനം ചെയ്തു.

അതേസമയം, മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് വരികയായിരുന്ന തനിക്ക് വിക്കറ്റ് നഷ്ടപ്പെട്ടതിലും സ്മിത്ത് നിരാശ പ്രകടിപ്പിച്ചു. 66 റണ്‍സ് നേടിയ സ്മിത്ത്, പാര്‍ട്ട് ടൈം സ്പിന്നറായ എയ്ഡന്‍ മര്‍ക്രമിനെതിരെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ഒരു സെഞ്ച്വറി നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയതിന്റെ നിരാശയും അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്തമായിരുന്നു.

Advertisement
Next Article