For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

‘ടീം ശരിയായ ട്രാക്കിൽ, ഞങ്ങൾക്ക് ആവശ്യമുള്ള റിസൾട്ട് കിട്ടിക്കഴിഞ്ഞു’; വിവാദങ്ങൾ തള്ളി പരിശീലകൻ

06:37 PM Nov 18, 2024 IST | Fahad Abdul Khader
Updated At - 06:44 PM Nov 18, 2024 IST
‘ടീം ശരിയായ ട്രാക്കിൽ  ഞങ്ങൾക്ക് ആവശ്യമുള്ള റിസൾട്ട് കിട്ടിക്കഴിഞ്ഞു’  വിവാദങ്ങൾ തള്ളി പരിശീലകൻ

പെർത്തിലെ വാക്ക ഗ്രൗണ്ടിൽ നടന്ന സെന്റർ-വിക്കറ്റ് മാച്ച് സിമുലേഷൻ അതിന്റെ ലക്ഷ്യം നിറവേറ്റിയതായി ടീമിന്റെ പരിശീലക സഹായി അഭിഷേക് നായർ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ടീമിന് ആവശ്യമുള്ള പരിശീലനം ലഭിച്ചുവെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ സഹായികളായ അഭിഷേക് നായരും മോർൺ മോർക്കലും വിശദീകരിച്ചു.

ഇന്ത്യ 'എ' ടീമുമായുള്ള ഇൻട്രാ-സ്ക്വാഡ് ഗെയിം ഉപേക്ഷിച്ച് മാച്ച് സിമുലേഷൻ തിരഞ്ഞെടുത്തതിന് ശേഷം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത് എന്ന് നായർ പറയുന്നു.

Advertisement

മാച്ച് സിമുലേഷൻ ഇങ്ങനെ

"നാല് വർഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്. അതിനാൽ തുടക്കത്തിൽ, ഞങ്ങൾ കളിക്കാരെ ബാറ്റ് ചെയ്യിക്കുകയും, നിങ്ങൾ ഔട്ടായാൽ പുറത്തുപോവുന്ന രീതിയിൽ ഒരു സെഷൻ സെറ്റ് ചെയ്യുകയും ചെയ്തു. പിന്നീട്, അവർക്ക് രണ്ടാമതൊരു അവസരം കൂടി നൽകുന്നതാണ് നല്ലതെന്നു തോന്നി. അത് വിജയിച്ചു, ഈ രീതിയുമായി താരങ്ങൾ വളരെവേഗം പൊരുത്തപ്പെട്ടു. അവർ സാഹചര്യങ്ങൾ നന്നായി മനസ്സിലാക്കി, കൂടുതൽ സുഖകരമായി കളിക്കാൻ തുടങ്ങി. ഞങ്ങൾക്ക് ആവശ്യമുള്ളത് ഞങ്ങൾക്ക് ലഭിച്ചുവെന്നാണ് ടീമിന്റെ വിലയിരുത്തൽ." നായർ പറയുന്നു.

"ഓസ്‌ട്രേലിയയിലേക്ക് വരുന്നതിന് തൊട്ടുമുമ്പ്, ഗൗതി ഭായ് (ഗൗതം ഗംഭീർ), രോഹിത് (ശർമ്മ), എന്നിവർക്കൊപ്പം ഈ മൂന്ന് ദിവസങ്ങളിൽ എങ്ങനെ ആവശ്യമായ പരിശീലനസമയം ലഭിക്കും എന്ന് ചർച്ച ചെയ്തിരുന്നു. യുവതാരങ്ങൾക്കും പരിചയസമ്പന്നരായ കളിക്കാർക്കും പിച്ചിൽ ധാരാളം സമയം നൽകുക എന്നതായിരുന്നു ആശയം. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും, പിച്ചിന്റെ സ്വഭാവം മനസിലാക്കാനും ഇത് അത്യാവശ്യമാണ്"
ബിസിസിഐ വീഡിയോയിൽ നായർ പറയുന്നു.

രണ്ടാം ദിവസം ബൗളർമാർ നീണ്ട സ്പെല്ലുകൾ എറിയുന്നതിനായിരുന്നു ശ്രദ്ധ. വർക്ക്‌ലോഡുകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സെഷനിൽ, ഓരോരുത്തരും 15 ഓവറുകൾ എറിയുക യായിരുന്നു ഉദ്ദേശം . എന്നാൽ, ജസ്പീത് ബുംറ 18 ഓവറുകൾ എറിഞ്ഞു, മറ്റു ചിലരും 18 ഓവറുകൾ എറിഞ്ഞുവെന്ന് ബൗളിംഗ് പരിശീലകൻ പറയുന്നു.

Advertisement

പരിശീലന സമയത്ത് ബൗളർമാരുടെ പ്രകടനം വിശകലനം ചെയ്ത ഇന്ത്യൻ ബൗളിംഗ് പരിശീലകൻ മോർൺ മോർക്കലിന്റെ വാക്കുകൾ ഇങ്ങനെ…

"പരിശീലന സമയത്തെ ബൗളർമാരുടെ പ്രകടനത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്. അവർ സാഹചര്യങ്ങൾ വളരെ നന്നായി മനസ്സിലാക്കി. ഇനിയും മൂന്ന് പരിശീലന സെഷനുകൾ ബാക്കിയുണ്ട്. 22-ാം തീയതിയിയിലെ മത്സരത്തിനായി ടീം ശരിയായ ട്രാക്കിലാണെന്ന് ഞാൻ കരുതുന്നു." മോർക്കൽ പറയുന്നു.

Advertisement

ഇന്ത്യൻ പേസർ സിറാജിനെ കുറിച്ച് മോർക്കലിന്റെ വാക്കുകൾ

ഈ മനുഷ്യൻ (സിറാജ്) ഒരു ഇതിഹാസമാണ്. അദ്ദേഹത്തിന് വലിയൊരു ഹൃദയമുണ്ട്, ആക്രമണാത്മക മനോഭാവമുണ്ട്, ആക്രമണത്തിന്റെ നേതാക്കളിൽ ഒരാളാണ്, ഈ പര്യടനത്തിൽ അദ്ദേഹം നിർണായകമാകും.

രോഹിത് ശർമ്മയുടെ അഭാവത്തിൽ ജസ്പ്രീത് ബുംറ പേസ് ആക്രമണത്തിന്റെ കുന്തമുനയായും, ടീമിനെ നയിക്കുന്നതിന്റെ ഇരട്ട റോളും ഏറ്റെടുക്കുമ്പോൾ, സഹതാരം മുഹമ്മദ് സിറാജിന്റെ പ്രകടനം മത്സരത്തിൽ നിർണായകമാകും. 2020-21 ഓസ്‌ട്രേലിയൻ ടെസ്റ്റ് പര്യടനത്തിനിടെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത് സിറാജാണ്. അന്ന് മൂന്ന് മത്സരങ്ങളിൽ നിന്ന് 29.53 ശരാശരിയിൽ 13 വിക്കറ്റുകൾ അദ്ദേഹം നേടി. ഒരു അഞ്ച് വിക്കറ്റ് നേട്ടവും ഇതിൽ ഉൾപ്പെടുന്നു.

ലോക ക്രിക്കറ്റിലെ രണ്ട് വമ്പൻമാർ തമ്മിലുള്ള അഞ്ച് മത്സര പരമ്പര നവംബർ 22 മുതൽ ഒപ്റ്റസ് സ്റ്റേഡിയത്തിൽ ആരംഭിക്കും.

Advertisement