For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സിറാജിന്റെ പേര് മാത്രം ഒഴിവാക്കി, ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ജയ് ഷാ, വിവാദം

01:04 PM Jul 07, 2025 IST | Fahad Abdul Khader
Updated At - 01:12 PM Jul 07, 2025 IST
സിറാജിന്റെ പേര് മാത്രം ഒഴിവാക്കി  ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ജയ് ഷാ  വിവാദം

എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ചരിത്ര വിജയത്തെ അഭിനന്ദിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ചെയര്‍മാനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷാ. എന്നാല്‍, ടീമിന്റെ വിജയ ശില്പികളില്‍ നിര്‍ണായക പങ്കുവഹിച്ച പേസര്‍ മുഹമ്മദ് സിറാജിനെ അഭിനന്ദന സന്ദേശത്തില്‍ നിന്ന് ഒഴിവാക്കിയത് സമൂഹമാധ്യമങ്ങളില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി.

എഡ്ജ്ബാസ്റ്റണില്‍ 336 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി, 58 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ട് ജയ് ഷാ എക്‌സ് പ്ലാറ്റ്ഫോമില്‍ (പഴയ ട്വിറ്റര്‍) പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തുകയും ചെയ്തിരുന്നു.

Advertisement

ജയ് ഷായുടെ അഭിനന്ദനവും വിവാദവും

'എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍! ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്റെ ഇന്നിങ്‌സ് അസാമാന്യമായിരുന്നു. അരങ്ങേറ്റത്തില്‍ തന്നെ പത്ത് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപിന്റെ പ്രകടനം നമ്മള്‍ ഏറെക്കാലം ഓര്‍മിക്കും. രവീന്ദ്ര ജഡേജയുടെയും ഋഷഭ് പന്തിന്റെയും സംഭാവനകളും നിര്‍ണായകമായി. പരമ്പര സമനിലയിലാക്കിയ ഈ വിജയം മഹത്തരമാണ്,' ജയ് ഷാ കുറിച്ചു.

Advertisement

ഈ അഭിനന്ദന സന്ദേശമാണ് വിവാദത്തിന് കാരണമായത്. മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ണായക മുന്‍തൂക്കം നല്‍കിയത് മുഹമ്മദ് സിറാജിന്റെ ഒന്നാം ഇന്നിംഗ്‌സിലെ ബൗളിംഗ് പ്രകടനമായിരുന്നു. ആറ് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തത് സിറാജായിരുന്നു. ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയ പ്രമുഖരെ പുറത്താക്കിയതും സിറാജിന്റെ മികവായിരുന്നു. മത്സരത്തിലാകെ ഏഴ് വിക്കറ്റുകളാണ് താരം നേടിയത്. എന്നിട്ടും, ടീമിലെ മറ്റ് പ്രധാന താരങ്ങളെ പേരെടുത്ത് അഭിനന്ദിച്ചപ്പോള്‍ സിറാജിനെ ഒഴിവാക്കിയത് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടു.

ആഞ്ഞടിച്ച് ആരാധകര്‍

Advertisement

ജയ് ഷായുടെ പോസ്റ്റിന് താഴെ വിമര്‍ശനവുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്. സിറാജിന്റെ പേര് മനഃപൂര്‍വം ഒഴിവാക്കിയതാണെന്നും, അതിന് പിന്നില്‍ താരത്തിന്റെ മതമാണ് കാരണമെന്നും ചിലര്‍ ആരോപിച്ചു. വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു താരത്തെ അഭിനന്ദിക്കാതിരുന്നത് ശരിയായ നടപടിയല്ലെന്നും, ഇത് താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ചരിത്ര വിജയത്തിലെ നായകര്‍

നായകന്‍ ശുഭ്മാന്‍ ഗില്‍ (269, 161), അരങ്ങേറ്റക്കാരന്‍ ആകാശ് ദീപ് (10 വിക്കറ്റ്) എന്നിവരുടെ പ്രകടനങ്ങള്‍ വിജയത്തില്‍ നിര്‍ണായകമായെങ്കിലും, സിറാജിന്റെ ബൗളിംഗ് സ്‌പെല്ലാണ് വിജയത്തിന് അടിത്തറയിട്ടതെന്ന കാര്യം വിസ്മരിക്കാനാവില്ല. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ സാധിച്ചില്ലായിരുന്നുവെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. ഈ സാഹചര്യത്തില്‍, ഭരണതലപ്പത്തിരിക്കുന്ന ഒരാളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയായിട്ടാണ് ആരാധകര്‍ ഇതിനെ കാണുന്നത്.

Advertisement