For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്മൃതിയുടെ താണ്ഡവം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ചരിത്ര വിജയം

08:13 AM Jun 29, 2025 IST | Fahad Abdul Khader
Updated At - 08:13 AM Jun 29, 2025 IST
റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്മൃതിയുടെ താണ്ഡവം  ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ചരിത്ര വിജയം

ട്രെന്‍ഡ് ബ്രിഡ്ജില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍, നായിക സ്മൃതി മന്ദാനയുടെ ബാറ്റില്‍ നിന്നും പിറന്നത് ഒരു ചരിത്ര ഇന്നിംഗ്‌സായിരുന്നു. ഹര്‍മന്‍പ്രീത് കൗറിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച മന്ദാന, വെറും 62 പന്തുകളില്‍ നിന്ന് 112 റണ്‍സ് അടിച്ചുകൂട്ടി. 15 ഫോറുകളും 3 പടുകൂറ്റന്‍ സിക്‌സറുകളും അടങ്ങുന്നതായിരുന്നു ആ തീപ്പൊരി ഇന്നിംഗ്‌സ്. മന്ദാനയുടെ ഈ നായകീയ പ്രകടനത്തിന്റെ മികവില്‍, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ അങ്കത്തില്‍ ഇംഗ്ലണ്ടിനെ 97 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യ തകര്‍പ്പന്‍ തുടക്കം കുറിച്ചു.

മന്ദാനയുടെ റെക്കോര്‍ഡ് സെഞ്ചുറി

Advertisement

ഈ തകര്‍പ്പന്‍ സെഞ്ചുറിയോടെ സ്മൃതി മന്ദാന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തില്‍ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്തു. ഹര്‍മന്‍പ്രീത് കൗറിന് ശേഷം ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന രണ്ടാമത്തെ വനിതാ താരം എന്ന ബഹുമതി മന്ദാന സ്വന്തമാക്കി. മാത്രമല്ല, വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി 20) സെഞ്ചുറി നേടുന്ന താരങ്ങളുടെ എലൈറ്റ് ക്ലബ്ബിലും മന്ദാന ഇടംപിടിച്ചു. ഹീതര്‍ നൈറ്റ്, ടാമി ബ്യൂമോണ്ട്, ലോറ വോള്‍വാര്‍ട്ട്, ബെത്ത് മൂണി എന്നിവര്‍ മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ലോറന്‍ ബെല്ലിനെതിരെ ബൗണ്ടറി നേടിക്കൊണ്ട് വെറും 51 പന്തുകളിലാണ് മന്ദാന തന്റെ കന്നി ട്വന്റി 20 ശതകം പൂര്‍ത്തിയാക്കിയത്.

ഇന്ത്യന്‍ ബാറ്റിംഗ് വെടിക്കെട്ട്

Advertisement

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന തുടക്കം മുതലേ ആധിപത്യം സ്ഥാപിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ഷഫാലി വര്‍മ്മയുമായി (22 പന്തില്‍ 20) ചേര്‍ന്ന് 77 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഷഫാലി പുറത്തായ ശേഷം ക്രീസിലെത്തിയ ഹര്‍ലീന്‍ ഡിയോളുമൊത്ത് മന്ദാന ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 94 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. വെറും 23 പന്തുകളില്‍ നിന്ന് 43 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോളിന്റെ പ്രകടനവും ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തുന്നതില്‍ നിര്‍ണായകമായി. നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 210 എന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ നേടിയത്.

അരങ്ങേറ്റത്തില്‍ അത്ഭുതമായി ശ്രീ ചരണി

Advertisement

211 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം മുതലേ പിഴച്ചു. ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കി. അരങ്ങേറ്റ മത്സരം കളിച്ച യുവതാരം ശ്രീ ചരണിയായിരുന്നു ഇന്ത്യന്‍ ബൗളിംഗ് നിരയിലെ താരം. വെറും 3.5 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകളാണ് ചരണി വീഴ്ത്തിയത്. ട്വന്റി 20 അരങ്ങേറ്റത്തില്‍ നാല് വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ശ്രീ ചരണി. ദീപ്തി ശര്‍മ്മയും രാധാ യാദവും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ചരണിക്ക് മികച്ച പിന്തുണ നല്‍കി.

ഇംഗ്ലണ്ട് നിരയില്‍ നാറ്റ് സിവര്‍-ബ്രണ്ട് (42 പന്തില്‍ 66) മാത്രമാണ് ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. എന്നാല്‍ മറുവശത്ത് പിന്തുണ നല്‍കാന്‍ ആരുമില്ലാതിരുന്നതിനാല്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 14.5 ഓവറില്‍ 113 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 97 റണ്‍സിന്റെ കൂറ്റന്‍ വിജയം ഇന്ത്യ സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. ഈ വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

Advertisement