Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

മെസ്സി മാജിക്: ഏഴ് പേരെ വെട്ടിച്ച് അത്ഭുത ഗോള്‍;കൂറ്റന്‍ ജയവുമായി ഇന്റര്‍ മയാമി

12:51 PM Jul 06, 2025 IST | Fahad Abdul Khader
Updated At : 12:54 PM Jul 06, 2025 IST
Advertisement

ഫിഫ ക്ലബ് ലോകകപ്പില്‍ പി.എസ്.ജിയോടേറ്റ തോല്‍വിയുടെ നിരാശ മറന്ന് വിജയവഴിയിലേക്ക് ഗംഭീരമായി തിരിച്ചെത്തി ഇന്റര്‍ മയാമി. മേജര്‍ ലീഗ് സോക്കറില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍, കനേഡിയന്‍ ക്ലബ്ബായ മോണ്‍ട്രിയലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ലയണല്‍ മെസ്സിയും സംഘവും തങ്ങളുടെ കരുത്ത് വീണ്ടും തെളിയിച്ചത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി അര്‍ജന്റീനിയന്‍ ഇതിഹാസം നിറഞ്ഞാടിയ മത്സരത്തില്‍, ആരാധകരെ കോരിത്തരിപ്പിച്ച ഒരു സോളോ ഗോളും പിറന്നു.

Advertisement

ഞെട്ടലോടെ തുടക്കം, തിരിച്ചടിച്ച് മയാമി

കളിയുടെ തുടക്കത്തില്‍ തന്നെ ഇന്റര്‍ മയാമി ഞെട്ടി. രണ്ടാം മിനിറ്റില്‍ പ്രിന്‍സ് ഒവുസുവിലൂടെ മോണ്‍ട്രിയല്‍ മുന്നിലെത്തി. അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ മയാമിക്ക് ആദ്യ പത്ത് മിനിറ്റിലേറെ സമയമെടുത്തു. പതുക്കെ കളിയില്‍ താളം കണ്ടെത്തിയ അവര്‍ ആക്രമണങ്ങള്‍ മെനഞ്ഞുതുടങ്ങി.

Advertisement

നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ 33-ാം മിനിറ്റിലാണ് മയാമിക്ക് സമനില കണ്ടെത്താനായത്. ബോക്‌സിന് പുറത്തുനിന്ന് ലയണല്‍ മെസ്സി നല്‍കിയ മനോഹരമായ പാസ്, ടാഡിയോ അല്ലെന്‍ഡെ കൃത്യമായി വലയിലെത്തിച്ചു. ഈ ഗോളോടെ ആത്മവിശ്വാസം വീണ്ടെടുത്ത മയാമി ലീഡിനായി സമ്മര്‍ദ്ദം ശക്തമാക്കി.

സുവാരസ്-മെസ്സി കൂട്ടുകെട്ട്; ആദ്യ പകുതിയില്‍ ലീഡ്

ആദ്യ ഗോളിന് വഴിയൊരുക്കിയ മെസ്സി, 40-ാം മിനിറ്റില്‍ മയാമിയെ മുന്നിലെത്തിച്ചു. ടോമസ് അവിലേസ് നല്‍കിയ പന്ത് ലൂയിസ് സുവാരസ് ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ മെസ്സിക്ക് മറിച്ചുനല്‍കി. പന്ത് സ്വീകരിച്ച് മുന്നേറിയ മെസ്സി, മോണ്‍ട്രിയല്‍ പ്രതിരോധത്തെ നിസ്സഹായരാക്കി തന്റെ ഇടംകാല്‍ കൊണ്ട് പന്ത് അനായാസം വലയിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ മയാമി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു.

അത്ഭുത ഗോള്‍; മെസ്സി ഏഴ് പേരെ കടന്നുപോയ നിമിഷം

രണ്ടാം പകുതിയിലും മയാമി ആധിപത്യം തുടര്‍ന്നു. 60-ാം മിനിറ്റില്‍ ടെലാസ്‌കോ സെഗോവിയയിലൂടെ അവര്‍ ലീഡ് ഉയര്‍ത്തി. എന്നാല്‍, മത്സരത്തിലെ ഏറ്റവും മികച്ച നിമിഷം പിറന്നത് 62-ാം മിനിറ്റിലായിരുന്നു.

മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് ലൂയിസ് സുവാരസില്‍ നിന്ന് പാസ് സ്വീകരിച്ച മെസ്സി, പിന്നീട് ഒരു മാന്ത്രികനെപ്പോലെയായിരുന്നു. എതിരാളികളെ ഓരോരുത്തരായി വെട്ടിച്ചൊഴിഞ്ഞ് ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ മെസ്സിയെ തടയാന്‍ ഏഴോളം മോണ്‍ട്രിയല്‍ താരങ്ങള്‍ ശ്രമിച്ചു. എന്നാല്‍, ഫുട്‌ബോള്‍ ലോകം പലതവണ കണ്ട ആ ദൃശ്യം വീണ്ടും ആവര്‍ത്തിച്ചു. പ്രതിരോധ താരങ്ങളെയും ഗോള്‍കീപ്പറെയും കാഴ്ചക്കാരാക്കി മെസ്സി പന്ത് വലയിലേക്ക് പായിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ മയാമിയുടെ നാലാം ഗോളും പിറന്നു.

ഈ ഗോളിന് തൊട്ടുപിന്നാലെ മെസ്സി നല്‍കിയ പാസില്‍ നിന്ന് ഗോള്‍ നേടാന്‍ സുവാരസിന് അവസരം ലഭിച്ചെങ്കിലും മോണ്‍ട്രിയല്‍ ഗോള്‍കീപ്പറുടെ മികച്ച സേവ് വിലങ്ങുതടിയായി. അവസാന അരമണിക്കൂറില്‍ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല.

ഈ വിജയത്തോടെ, മേജര്‍ ലീഗ് സോക്കറില്‍ 17 മത്സരങ്ങളില്‍ നിന്ന് 32 പോയിന്റുമായി ഇന്റര്‍ മയാമി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് തുടരുന്നു. ഈ ജയം ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ ആത്മവിശ്വാസം നല്‍കും.

Advertisement
Next Article