For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

'എന്റെ തീരുമാനത്തില്‍ അച്ഛന്‍ നിരാശനായിരുന്നു', ടെസ്റ്റ് വിരമിക്കലിന് ശേഷം ആദ്യമായി മനസ്സുതുറന്ന് രോഹിത്

12:10 PM Jun 06, 2025 IST | Fahad Abdul Khader
Updated At - 12:10 PM Jun 06, 2025 IST
 എന്റെ തീരുമാനത്തില്‍ അച്ഛന്‍ നിരാശനായിരുന്നു   ടെസ്റ്റ് വിരമിക്കലിന് ശേഷം ആദ്യമായി മനസ്സുതുറന്ന് രോഹിത്

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തന്റെ തീരുമാനം അച്ഛന്‍ ഗുരുനാഥ് ശര്‍മ്മയെ ഏറെ നിരാശപ്പെടുത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ. 2025 മെയ് മാസത്തില്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ ശേഷം ഇതാദ്യമായാണ് രോഹിത് ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കുന്നത്. ക്രിക്കറ്റിന്റെ പുതിയ കാലത്തെ ശൈലികളോട് അച്ഛന് അത്ര പ്രിയമില്ലെന്നും, ടെസ്റ്റ് ക്രിക്കറ്റിന്റെ കടുത്ത ആരാധകനാണ് അദ്ദേഹമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ചേതേശ്വര്‍ പുജാരയുടെ ഭാര്യ പൂജ പുജാരയുടെ 'ദി ഡയറി ഓഫ് എ ക്രിക്കറ്റേഴ്‌സ് വൈഫ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ സമാപിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയിലാണ് രോഹിത് അവസാനമായി കളിക്കളത്തില്‍ ഇറങ്ങിയത്.

Advertisement

അച്ഛന്റെ സ്വപ്നവും നിരാശയും

തന്റെ കരിയറില്‍ അച്ഛന്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് രോഹിത് ഓര്‍ത്തെടുത്തു. 'എന്റെ അച്ഛന്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. അമ്മയെപ്പോലെ തന്നെ, ഞങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനായി അച്ഛനും ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യ ദിവസം മുതല്‍ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിന്റെ വലിയ ആരാധകനായിരുന്നു. പുതിയ കാലത്തെ ക്രിക്കറ്റിനോട് അദ്ദേഹത്തിന് വലിയ താല്‍പര്യമില്ല,' രോഹിത് പറഞ്ഞു.

Advertisement

ഏകദിനത്തില്‍ താന്‍ 264 റണ്‍സ് നേടിയ ദിവസത്തെക്കുറിച്ചും രോഹിത് ഓര്‍ത്തു. 'അന്ന് ഞാന്‍ 264 റണ്‍സ് നേടിയപ്പോള്‍ അദ്ദേഹം 'ഓക്കേ, നന്നായി കളിച്ചു' എന്ന് പറഞ്ഞു, എന്നാല്‍ അതില്‍ വലിയ ആവേശമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഞാന്‍ 30-കളിലോ 40-കളിലോ സ്‌കോര്‍ ചെയ്യുമ്പോള്‍ പോലും അദ്ദേഹം അതിനെക്കുറിച്ച് വിശദമായി സംസാരിക്കുമായിരുന്നു. അതാണ് ടെസ്റ്റ് ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം,' രോഹിത് വെളിപ്പെടുത്തി.

'അതുകൊണ്ടുതന്നെ, ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം സ്വാഭാവികമായും നിരാശനായിരുന്നു. എന്നാല്‍ അതേസമയം എന്റെ നേട്ടങ്ങളില്‍ അദ്ദേഹം സന്തോഷവാനുമായിരുന്നു. എന്റെ ഇന്നത്തെ ഈ നിലയ്ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. അവരുടെയെല്ലാം പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല,' രോഹിത് കൂട്ടിച്ചേര്‍ത്തു.

Advertisement

ടെസ്റ്റ് കരിയറിലെ നിര്‍ണ്ണായക നിമിഷങ്ങള്‍

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു രോഹിത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. സമീപകാലത്ത് ന്യൂസിലന്‍ഡിനും ഓസ്ട്രേലിയയ്ക്കും എതിരായ പരമ്പരകളില്‍ രോഹിത് ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിലെ സിഡ്നി ടെസ്റ്റില്‍ നിന്ന് അദ്ദേഹത്തിന് മാറിനില്‍ക്കേണ്ടിയും വന്നു.

തുടക്കത്തില്‍ ടെസ്റ്റ് കരിയറില്‍ സ്ഥിരത കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്ന രോഹിത്തിന്റെ കരിയറില്‍ വഴിത്തിരിവായത് 2019-ല്‍ രവി ശാസ്ത്രി-വിരാട് കോഹ്ലി കൂട്ടുകെട്ടിന്റെ കീഴില്‍ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ്. പിന്നീട് ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയ അദ്ദേഹം, 2022-ല്‍ വിരാട് കോഹ്ലി സ്ഥാനമൊഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനുമായി.

കണക്കുകളിലെ രോഹിത് ശര്‍മ്മ

67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 40.57 ശരാശരിയില്‍ 4301 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ഇതില്‍ 12 സെഞ്ചുറികളും 18 അര്‍ദ്ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 2023-ല്‍ അദ്ദേഹത്തിന്റെ നായകത്വത്തിലാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ (ണഠഇ) ഫൈനലില്‍ പ്രവേശിച്ചത്, എന്നാല്‍ ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രോഹിത് തന്റെ വിരമിക്കല്‍ വാര്‍ത്ത ആരാധകരെ അറിയിച്ചത്. 'വെള്ള ജേഴ്‌സിയില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നു. വര്‍ഷങ്ങളായി നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി. ഏകദിനത്തില്‍ ഞാന്‍ തുടര്‍ന്നും ഇന്ത്യയെ പ്രതിനിധീകരിക്കും,' എന്നായിരുന്നു രോഹിത്തിന്റെ കുറിപ്പ്.

Advertisement