For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഹോം ഗ്രൗണ്ട് ആനുകൂല്യം വെറും സംസാരം മാത്രം; ക്യൂറേറ്റര്‍ക്കെതിരെ പൊട്ടിത്തെറിച്ച് രഹാനെ

10:00 PM Apr 08, 2025 IST | Fahad Abdul Khader
Updated At - 10:00 PM Apr 08, 2025 IST
ഹോം ഗ്രൗണ്ട് ആനുകൂല്യം വെറും സംസാരം മാത്രം  ക്യൂറേറ്റര്‍ക്കെതിരെ പൊട്ടിത്തെറിച്ച് രഹാനെ

ഐപിഎല്ലില്‍ ഈ സീസണില്‍ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ഒരു ചര്‍ച്ചാവിഷയമായി തുടരുകയാണ്. ചൊവ്വാഴ്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോട് നാല് റണ്‍സിന് പരാജയപ്പെട്ടതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആര്‍) ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പ്രാദേശിക ക്യൂറേറ്റര്‍ സുജന്‍ മുഖര്‍ജിക്കെതിരെ തുറന്നടിച്ചു.

മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഹോം ഗ്രൗണ്ടില്‍ ടീമിന് മതിയായ ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രഹാനെ നല്‍കിയ മറുപടി വളരെ ശ്രദ്ധേയമായിരുന്നു.

Advertisement

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് കെകെആര്‍ പരാജയപ്പെട്ടതിന് ശേഷമാണ് ഈ വിഷയത്തില്‍ വിവാദങ്ങള്‍ ആരംഭിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ സ്പിന്നര്‍മാരെ സഹായിക്കുന്ന സാഹചര്യം ഒരുക്കണമെന്ന് രഹാനെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബിസിസിഐയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രമേ താന്‍ പാലിക്കൂ എന്നും, ടീമിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പിച്ചില്‍ മാറ്റം വരുത്താന്‍ താന്‍ ബാധ്യസ്ഥനല്ലെന്നും സുജന്‍ മുഖര്‍ജി വ്യക്തമാക്കി.

എങ്കിലും, സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെത്തുടര്‍ന്ന് സുജന്‍ മുഖര്‍ജി പിന്നീട് നിലപാട് മാറ്റുകയും കൊല്‍ക്കത്തയില്‍ കെകെആറിനായി സ്പിന്‍ ട്രാക്ക് ഒരുക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ലഖ്നൗവിനെതിരായ മത്സരത്തില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

Advertisement

ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രഹാനെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: 'പിച്ചിനെക്കുറിച്ച് ധാരാളം സംസാരമുണ്ടായിട്ടുണ്ട്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ അതിനെക്കുറിച്ച് ഒരുപാട് സംസാരിച്ചു. ഞാന്‍ ഇപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് വലിയ വിവാദത്തിന് തിരികൊളുത്തും. ഞങ്ങളുടെ ക്യൂറേറ്റര്‍ക്ക് ധാരാളം പരസ്യം ലഭിച്ചു. അതില്‍ അദ്ദേഹം സന്തോഷവാനാണെന്ന് തോന്നുന്നു'

'ഹോം അഡ്വാന്റേജിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തും എഴുതാം. എനിക്ക് ഹോം അഡ്വാന്റേജിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍, ഞാന്‍ അത് ഭരണസമിതിയെ അല്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കും, അല്ലാതെ ഇവിടെയല്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

ലഖ്‌നൗവിനെതിരായ മത്സരത്തില്‍ സ്പിന്നര്‍മാരുടെ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രഹാനെ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു: 'ഒന്നാമതായി സ്പിന്നര്‍മാര്‍ക്ക് യാതൊരു സഹായവും പിച്ചില്‍ നിന്ന് ലഭിച്ചില്ല. അത് ഞാന്‍ വ്യക്തമാക്കട്ടെ'

വാര്‍ത്താ സമ്മേളനത്തിനിടെ, ചെന്നൈ സൂപ്പര്‍ കിംഗ്സോ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരോ കൊല്‍ക്കത്തയില്‍ കളിക്കാനെത്തുമ്പോള്‍ കെകെആറിന് മതിയായ പിന്തുണ ലഭിക്കാത്തതിനെക്കുറിച്ചും രഹാനെയോട് ചോദിച്ചു. വിരാട് കോഹ്ലിയും എംഎസ് ധോണിയും രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് രഹാനെ പറഞ്ഞു. അതിനാല്‍ അവര്‍ കൊല്‍ക്കത്തയില്‍ കളിക്കാന്‍ വരുമ്പോള്‍ ആരാധകര്‍ അവരെ പിന്തുണയ്ക്കുന്നതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നിങ്ങള്‍ വിരാടിനെയും ധോണിയെയും കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ ആളുകള്‍ ഇവിടെ വന്ന് അവരെ പിന്തുണയ്ക്കുന്നത് സ്വാഭാവികമാണ്. അത് തികച്ചും സാധാരണമാണ്. കെകെആറിന് ഉളള പിന്തുണ അതിശയകരമാണ്' രഹാനെ പറഞ്ഞു.

'അവര്‍ എപ്പോഴും ഞങ്ങള്‍ക്ക് പിന്നിലുണ്ട്. അന്തരീക്ഷവും ഊര്‍ജ്ജവും അതിശയകരമായിരുന്നു. വിരാടോ ധോണിയോ ഇവിടെ വരുമ്പോള്‍ ആളുകള്‍ അവരെ പിന്തുണയ്ക്കുന്നത് സാധാരണമാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെകെആറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിലവിലെ ചാമ്പ്യന്‍മാര്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോട് നാല് റണ്‍സിന് തോറ്റതോടെ ഐപിഎല്‍ 2025 സീസണിലെ മൂന്നാം തോല്‍വി ഏറ്റുവാങ്ങി. രഹാനെയും റിങ്കു സിംഗും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും 239 റണ്‍സ് പിന്തുടരാന്‍ കെകെആറിന് കഴിഞ്ഞില്ല.

Advertisement