For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

തോല്‍വിക്ക് പിന്നാലെ 'നാണംകെട്ട' ന്യായീകരണം; ബെന്‍ സ്റ്റോക്‌സിനെതിരെ രൂക്ഷവിമര്‍ശനം

09:50 AM Jul 07, 2025 IST | Fahad Abdul Khader
Updated At - 09:50 AM Jul 07, 2025 IST
തോല്‍വിക്ക് പിന്നാലെ  നാണംകെട്ട  ന്യായീകരണം  ബെന്‍ സ്റ്റോക്‌സിനെതിരെ രൂക്ഷവിമര്‍ശനം

എഡ്ജ്ബാസ്റ്റണിലെ കോട്ട കാക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് ശുഭ്മാന്‍ ഗില്ലിന്റെ ഇന്ത്യന്‍ പടയ്ക്ക് മുന്നില്‍ അടിതെറ്റി വീണിരിക്കുകയാണല്ലോ. 336 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി പരമ്പരയില്‍ ഒപ്പമെത്തിയതിന്റെ നിരാശ ഇംഗ്ലീഷ് ക്യാമ്പില്‍ പ്രകടമാണ്. മത്സരഫലത്തെക്കുറിച്ച് പ്രതികരിച്ച ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്, എഡ്ജ്ബാസ്റ്റണിലെ പിച്ചിനെ ഒരു 'ഉപഭൂഖണ്ഡത്തിലെ വിക്കറ്റിനോട്' ഉപമിച്ചതാണ് ഇപ്പോള്‍ കായിക ലോകത്ത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈ പരാമര്‍ശത്തിനെതിരെ ആരാധകരും മുന്‍ താരങ്ങളും രംഗത്തെത്തിയതോടെ സ്റ്റോക്‌സ് പ്രതിരോധത്തിലായി.

വിവാദമായി സ്റ്റോക്‌സിന്റെ വാക്കുകള്‍

Advertisement

മത്സരശേഷം ബിബിസിയുടെ 'ടെസ്റ്റ് മാച്ച് സ്‌പെഷ്യല്‍' പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സ്റ്റോക്‌സ് പിച്ചിനെക്കുറിച്ചുള്ള തന്റെ വിവാദ നിരീക്ഷണം നടത്തിയത്. 'സത്യം പറഞ്ഞാല്‍, മത്സരം പുരോഗമിക്കുന്തോറും ഈ പിച്ച് ഒരു ഉപഭൂഖണ്ഡത്തിലെ പിച്ചുപോലെയായി മാറി. തുടക്കത്തില്‍ പിച്ചില്‍ ചില ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നു, അത് ഞങ്ങള്‍ നന്നായി മുതലെടുക്കുകയും ചെയ്തു,' സ്റ്റോക്‌സ് പറഞ്ഞു.

'എന്നാല്‍ സമയം പോകുന്തോറും, പിച്ച് ഞങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയായി. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ സുപരിചിതമാണ്. ആ സാഹചര്യങ്ങളെ എങ്ങനെ മുതലെടുക്കണമെന്ന് അവര്‍ക്ക് ഞങ്ങളെക്കാള്‍ നന്നായി അറിയാമായിരുന്നു. ചിലപ്പോള്‍ അങ്ങനെ സംഭവിക്കാം,' സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ ഇത്രയധികം റണ്‍സ് പിറക്കുന്നത് താന്‍ എഡ്ജ്ബാസ്റ്റണില്‍ മുന്‍പ് കണ്ടിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു.

Advertisement

'കഴമ്പില്ലാത്ത ന്യായങ്ങള്‍'; ആഞ്ഞടിച്ച് ആരാധകരും ആകാശ് ചോപ്രയും

ഇംഗ്ലണ്ട് നായകന്റെ ഈ 'പിച്ച്' ന്യായീകരണം ആരാധകര്‍ക്ക് ഒട്ടും ദഹിച്ചില്ല. സമൂഹമാധ്യമങ്ങളില്‍ സ്റ്റോക്‌സിനെതിരെ രൂക്ഷമായ പരിഹാസമാണ് ഉയര്‍ന്നത്. തോല്‍വിക്ക് കഴമ്പില്ലാത്ത ന്യായങ്ങള്‍ നിരത്തുന്നുവെന്ന് കുറ്റപ്പെടുത്തിയ ആരാധകര്‍, സ്റ്റോക്‌സിനെ 'കരച്ചില്‍ കുട്ടി' (crybaby) എന്നും 'പരാജയം സമ്മതിക്കാന്‍ മടിയുള്ളവന്‍' (loser) എന്നും വിശേഷിപ്പിച്ചു.

Advertisement

വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരങ്ങളും രംഗത്തെത്തി. മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര, സ്റ്റോക്‌സിന്റെ വാക്കുകളിലെ അത്ഭുതം മറച്ചുവെച്ചില്ല. 'ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ ആധിപത്യം ലഭിക്കാറുണ്ട്. എന്നാല്‍ എഡ്ജ്ബാസ്റ്റണില്‍ കണ്ടത് അതായിരുന്നില്ല,' എന്ന് ചോപ്ര ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പേസര്‍ ആകാശ് ദീപ് 10 വിക്കറ്റ് വീഴ്ത്തിയ മത്സരം എങ്ങനെയാണ് ഒരു സ്പിന്‍ ട്രാക്കിന് സമാനമാവുകയെന്ന ചോദ്യമാണ് ചോപ്ര പരോക്ഷമായി ഉന്നയിച്ചത്.

എഡ്ജ്ബാസ്റ്റണിലെ യാഥാര്‍ഥ്യം

സ്റ്റോക്‌സിന്റെ വാദങ്ങളെ മത്സരത്തിലെ കണക്കുകള്‍ തന്നെ ഒരു പരിധി വരെ തള്ളിക്കളയുന്നുണ്ട്. മത്സരത്തില്‍ ഇന്ത്യ രണ്ട് ഇന്നിംഗ്‌സുകളിലുമായി 1000-ല്‍ അധികം റണ്‍സാണ് അടിച്ചുകൂട്ടിയത്. നായകന്‍ ശുഭ്മാന്‍ ഗില്‍ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടി. ഇത്രയധികം റണ്‍സ് ഒഴുകിയ ഒരു പിച്ചിനെ 'ബാറ്റിംഗ് ദുഷ്‌കരമാക്കി' എന്ന് വിശേഷിപ്പിക്കുന്നത് എത്രത്തോളം ശരിയാണെന്ന ചോദ്യം പ്രസക്തമാണ്.

മൂന്ന് ദിവസത്തിനകം ലോര്‍ഡ്‌സില്‍ അടുത്ത ടെസ്റ്റ് ആരംഭിക്കാനിരിക്കെ, ബിര്‍മിങ്ഹാമിലെ ഫലവും ക്യാപ്റ്റന്റെ ഈ പരാമര്‍ശങ്ങളും അടുത്ത മത്സരത്തിനായുള്ള പിച്ച് ഒരുക്കുന്നതില്‍ ഇംഗ്ലണ്ടിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നുറപ്പാണ്.

Advertisement