For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

വനിത അമ്പയറോട് കയര്‍ത്ത് അശ്വിന്‍, ടീമിന് നാണംകെട്ട തോല്‍വി

12:26 PM Jun 09, 2025 IST | Fahad Abdul Khader
Updated At - 12:26 PM Jun 09, 2025 IST
വനിത അമ്പയറോട് കയര്‍ത്ത് അശ്വിന്‍  ടീമിന് നാണംകെട്ട തോല്‍വി

ഐപിഎല്‍ 18ാം സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം, തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ (ടിഎന്‍പിഎല്‍) കളിക്കാനിറങ്ങിയ ഇന്ത്യന്‍ സീനിയര്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് വീണ്ടും തിരിച്ചടി. ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സിനെതിരായ മത്സരത്തില്‍, വനിത അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കയര്‍ത്ത അശ്വിന്റെ പെരുമാറ്റം വിവാദമായി. മത്സരത്തില്‍ അശ്വിന്‍ നയിച്ച ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് 9 വിക്കറ്റിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു.

വിവാദമായ എല്‍ബിഡബ്ല്യൂവും അശ്വിന്റെ രോഷപ്രകടനവും

Advertisement

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് നായകന്‍ ആര്‍ അശ്വിനായിരുന്നു. തിരുപ്പൂര്‍ നായകന്‍ ആര്‍ സായ് കിഷോര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ അഞ്ചാം പന്തിലാണ് വിവാദ സംഭവങ്ങളുടെ തുടക്കം. സായ് കിഷോറിന്റെ പന്ത് അശ്വിന്റെ പാഡില്‍ തട്ടുകയും ഓണ്‍-ഫീല്‍ഡ് അമ്പയര്‍ എല്‍ബിഡബ്ല്യൂ അനുവദിക്കുകയും ചെയ്തു.

എന്നാല്‍, പന്ത് ലെഗ് സ്റ്റമ്പിന് പുറത്താണ് പിച്ച് ചെയ്തതെന്ന് വാദിച്ച് അശ്വിന്‍ അമ്പയറുടെ തീരുമാനത്തില്‍ ശക്തമായി പ്രതിഷേധിച്ചു. അമ്പയറോട് തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ നിരാശനായി ക്രീസ് വിട്ട അശ്വിന്‍, ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്നതിനിടെ പാഡില്‍ ബാറ്റുകൊണ്ട് അടിച്ച് തന്റെ രോഷം പ്രകടിപ്പിച്ചു. 11 പന്തില്‍ നിന്ന് 2 ഫോറും ഒരു സിക്‌സുമടക്കം 18 റണ്‍സെടുത്താണ് അശ്വിന്‍ പുറത്തായത്.

Advertisement

തകര്‍ന്നടിഞ്ഞ് ഡിണ്ടിഗല്‍ ബാറ്റിംഗ് നിര

അശ്വിന്റെ പുറത്താകലിന് പിന്നാലെ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന്റെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ അവര്‍ 16.2 ഓവറില്‍ വെറും 93 റണ്‍സിന് ഓള്‍ ഔട്ടായി. 27 പന്തില്‍ 30 റണ്‍സെടുത്ത ശിവം സിംഗ് ആണ് ഡിണ്ടിഗലിന്റെ ടോപ് സ്‌കോറര്‍. അശ്വിനും ശിവം സിംഗിനും പുറമെ 18 റണ്‍സെടുത്ത ആര്‍ കെ ജയന്ത് മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍.

Advertisement

തിരുപ്പൂരിന് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ഇസക്കിമുത്തു എ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. നായകന്‍ സായ് കിഷോര്‍ രണ്ട് വിക്കറ്റും എം മതിവണ്ണന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

തകര്‍പ്പന്‍ ജയവുമായി തിരുപ്പൂര്‍

മറുപടി ബാറ്റിംഗിനിറങ്ങിയ ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സ്, തുഷാര്‍ റഹേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ അനായാസ വിജയം സ്വന്തമാക്കി. വെറും 11.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവര്‍ വിജയലക്ഷ്യം മറികടന്നു. ഓപ്പണറായ തുഷാര്‍ റഹേജ 39 പന്തില്‍ നിന്ന് ആറ് ഫോറുകളും അഞ്ച് സിക്‌സറുകളുമടക്കം പുറത്താകാതെ 65 റണ്‍സ് നേടി.

ഈ സീസണിലെ തിരുപ്പൂരിന്റെ ആദ്യ വിജയമാണിത്. തങ്ങളുടെ ആദ്യ മത്സരത്തില്‍ അവര്‍ ചേപ്പാക്ക് സൂപ്പര്‍ ഗില്ലീസിനോട് പരാജയപ്പെട്ടിരുന്നു. മറുവശത്ത്, ലെയ്ക്ക കോവൈ കിംഗ്സിനെതിരായ ആദ്യ മത്സരം ഏഴ് വിക്കറ്റിന് ജയിച്ച ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്.

ഐപിഎല്ലിലെ മോശം ഫോം തുടരുന്നു

നേരത്തെ നടന്ന ഐപിഎല്‍ 2025 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിച്ച അശ്വിന് തിളങ്ങാനായിരുന്നില്ല. ഒമ്പത് മത്സരങ്ങളില്‍ നിന്ന് വെറും ഏഴ് വിക്കറ്റുകള്‍ മാത്രം വീഴ്ത്തുകയും 33 റണ്‍സ് നേടുകയും ചെയ്ത താരത്തിന് ആരാധകരുടെയും ഫ്രാഞ്ചൈസിയുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ചരിത്രത്തിലാദ്യമായി ചെന്നൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സീസണ്‍ കൂടിയായിരുന്നു ഇത്. ഐപിഎല്ലിലെ നിരാശക്ക് പിന്നാലെ ടിഎന്‍പിഎല്ലില്‍ ഒരു മികച്ച തിരിച്ചുവരവ് പ്രതീക്ഷിച്ച അശ്വിനും ടീമിനും ഈ തോല്‍വി കനത്ത തിരിച്ചടിയായി.

Advertisement