Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

നാണക്കേടിന്റെ റെക്കോര്‍ഡുമായി ഇംഗ്ലണ്ട്, സിറാജിന്റേയും ആകാശ് ദീപിന്റേയും ചൂടറിഞ്ഞു

11:00 PM Jul 04, 2025 IST | Fahad Abdul Khader
Updated At : 11:00 PM Jul 04, 2025 IST
Advertisement

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് ബാറ്റിംഗ് തകര്‍ച്ച. ആറ് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍, ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ വഴങ്ങുന്ന ടീമെന്ന നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പമെത്തി.

Advertisement

ടെണ്ടുല്‍ക്കര്‍-ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യന്‍ പേസര്‍മാരുടെ തേരോട്ടമാണ് കണ്ടത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയുടെ (269) മികവില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 587 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ പേസ് നിര 407 റണ്‍സില്‍ എറിഞ്ഞൊതുക്കി. 180 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.

സിറാജിന്റെ തീപ്പൊരി പന്തുകള്‍

ജസ്പ്രീത് ബുമ്രയുടെ അഭാവത്തിലും ഇന്ത്യന്‍ പേസ് ആക്രമണത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് മുഹമ്മദ് സിറാജ് കാഴ്ചവെച്ചത്. ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ വെള്ളം കുടിപ്പിച്ച സിറാജ് ആറ് നിര്‍ണായക വിക്കറ്റുകളാണ് പിഴുതത്. സാക്ക് ക്രോളി (19), ജോ റൂട്ട് (22), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (0), ബ്രൈഡന്‍ കാഴ്‌സ് (0), ജോഷ് ടംഗ് (0), ഷൊയിബ് ബഷീര്‍ (0) എന്നിവരാണ് സിറാജിന് മുന്നില്‍ മുട്ടുമടക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ സിറാജിന്റെ നാലാം അഞ്ച് വിക്കറ്റ് നേട്ടമാണിത്.

Advertisement

അരങ്ങേറ്റക്കാരന്റെ അത്ഭുത പ്രകടനം

സിറാജിന് മികച്ച പിന്തുണ നല്‍കിയ ആകാശ് ദീപ് നാല് വിക്കറ്റുകള്‍ വീഴ്ത്തി അരങ്ങേറ്റം അവിസ്മരണീയമാക്കി. ബെന്‍ ഡക്കറ്റ് (0), ഓലി പോപ്പ് (0), ക്രിസ് വോക്‌സ് (5), ഹാരി ബ്രൂക്ക് (158) എന്നിവരെയാണ് ആകാശ് ദീപ് പുറത്താക്കിയത്. ഇതോടെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിലെ പത്ത് വിക്കറ്റുകളും ഇന്ത്യന്‍ പേസര്‍മാര്‍ പങ്കിട്ടെടുത്തു.

നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഇംഗ്ലണ്ട്

ഇന്ത്യന്‍ പേസര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിംഗിന് മുന്നില്‍ ഇംഗ്ലണ്ടിന്റെ ആറ് ബാറ്റര്‍മാരാണ് പൂജ്യത്തിന് പുറത്തായത്. ഇതോടെ, ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഡക്കാവുന്ന ടീമെന്ന നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്കയ്‌ക്കൊപ്പമെത്തി. 1996-ല്‍ സൗത്ത് ആഫ്രിക്കയുടെ ആറ് താരങ്ങള്‍ ഇന്ത്യക്കെതിരെ പൂജ്യത്തിന് പുറത്തായിരുന്നു.

ഇന്ത്യക്കെതിരെ ഒരു ഇന്നിംഗ്സില്‍ കൂടുതല്‍ ഡക്കുകള്‍ വഴങ്ങിയ ടീമുകള്‍:

രക്ഷകരായി സ്മിത്തും ബ്രൂക്കും

84 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ, ജെയ്മി സ്മിത്തും ഹാരി ബ്രൂക്കും ചേര്‍ന്ന 303 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഹാരി ബ്രൂക്ക് 234 പന്തില്‍ 17 ഫോറും ഒരു സിക്‌സും സഹിതം 158 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ സെഞ്ച്വറി നേടിയ ബ്രൂക്കിനെ പുറത്താക്കി ആകാശ് ദീപ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.

ഒരുവശത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും, മറുവശത്ത് പിടിച്ചുനിന്ന ജെയ്മി സ്മിത് 207 പന്തുകളില്‍ നിന്ന് 21 ഫോറും നാല് സിക്‌സറുകളും സഹിതം 184 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരട്ട സെഞ്ച്വറിക്ക് വെറും 16 റണ്‍സ് അകലെ വെച്ചാണ് സ്മിത്തിന് പിന്തുണ നഷ്ടമായത്.

നേരത്തെ, ഗില്ലിന്റെ ഇരട്ട സെഞ്ച്വറിക്ക് പുറമെ, രവീന്ദ്ര ജഡേജയുടെ 89 റണ്‍സും ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായിരുന്നു. ഗില്ലും ജഡേജയും ചേര്‍ന്ന് 203 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 180 റണ്‍സ് ലീഡ് നേടിയ ഇന്ത്യ, മത്സരത്തില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്.

Advertisement
Next Article