For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

വൈഭവ് വെടിക്കെട്ട്, ഇംഗ്ലണ്ടിനെ തരിപ്പണമാക്കി യുവ ഇന്ത്യ

09:44 PM Jun 27, 2025 IST | Fahad Abdul Khader
Updated At - 09:44 PM Jun 27, 2025 IST
വൈഭവ് വെടിക്കെട്ട്  ഇംഗ്ലണ്ടിനെ തരിപ്പണമാക്കി യുവ ഇന്ത്യ

ഹോവ്: ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ യൂത്ത് ഏകദിനത്തില്‍ ആതിഥേയരെ അക്ഷരാര്‍ത്ഥത്തില്‍ നാണം കെടുത്തി ഇന്ത്യന്‍ അണ്ടര്‍ 19 ടീം. ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ സര്‍വ്വാധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ യുവനിര, 6 വിക്കറ്റിന്റെ അനായാസ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലെത്തി.

175 റണ്‍സ് വിജയലക്ഷ്യം വെറും 24 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന ഇന്ത്യ, 156 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് തങ്ങളുടെ കരുത്ത് തെളിയിച്ചത്. വെടിക്കെട്ട് ബാറ്റിംഗുമായി വൈഭവ് സൂര്യവംശി കളം നിറഞ്ഞപ്പോള്‍, ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനമാണ് വിജയത്തിന് അടിത്തറയിട്ടത്.

Advertisement

ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ തുടക്കം മുതലേ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കി. ഒരു ഘട്ടത്തില്‍ 14.1 ഓവറില്‍ 86 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി. മുന്‍ ഇംഗ്ലീഷ് ഇതിഹാസ താരം ആന്‍ഡ്രൂ ഫ്‌ലിന്റോഫിന്റെ മകന്‍ റോക്കി ഫ്‌ലിന്റോഫ് (90 പന്തില്‍ 56), ഐസക് മുഹമ്മദ് (28 പന്തില്‍ 42) എന്നിവര്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. റോക്കിയുടെ അര്‍ദ്ധസെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

Advertisement

ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. പത്ത് ഓവറില്‍ വെറും 20 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ കനിഷ്‌ക് ചൗഹാനാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ഹെനില്‍ പട്ടേല്‍, ആര്‍.എസ് അംബ്രിഷ്, മുഹമ്മദ് എനാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ചൗഹാന് മികച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ ബൗളര്‍മാരുടെ സംഘടിത ആക്രമണത്തില്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് 42.2 ഓവറില്‍ 174 റണ്‍സില്‍ അവസാനിച്ചു.

വൈഭവിന്റെ വെടിക്കെട്ട്; തകര്‍ന്നടിഞ്ഞ് ഇംഗ്ലീഷ് സ്വപ്നങ്ങള്‍

Advertisement

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ വൈഭവ് സൂര്യവംശിയാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച സൂര്യവംശി, വെറും 19 പന്തില്‍ നിന്ന് 5 സിക്‌സറുകളുടെയും 3 ബൗണ്ടറികളുടെയും അകമ്പടിയോടെ 48 റണ്‍സ് അടിച്ചുകൂട്ടി. 252.63 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. സൂര്യവംശിയും നായകന്‍ ആയുഷ് മഹ്‌ത്രേയും (30 പന്തില്‍ 21) ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 7.3 ഓവറില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യയുടെ വിജയം ഉറപ്പായിരുന്നു.

സൂര്യവംശി പുറത്തായതിന് പിന്നാലെ ഇന്ത്യക്ക് തുടര്‍ച്ചയായി ഏതാനും വിക്കറ്റുകള്‍ നഷ്ടമായി. ആയുഷ് മഹത്രേ (21), വിഹാന്‍ മല്‍ഹോത്ര (18), മൗല്യരാജ് സിന്‍ഹ് ചൗഡ (16) എന്നിവര്‍ വേഗത്തില്‍ മടങ്ങിയതോടെ ഇന്ത്യ 16.1 ഓവറില്‍ 123/4 എന്ന നിലയിലായി.

വിജയം പൂര്‍ത്തിയാക്കി കുണ്ടുവും രാഹുലും

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അഭിഗ്യന്‍ കുണ്ടുവും രാഹുല്‍ കുമാറും ചേര്‍ന്ന് മറ്റ് നഷ്ടങ്ങളില്ലാതെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. അഭിഗ്യന്‍ കുണ്ടു 34 പന്തില്‍ 4 ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 45 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍, രാഹുല്‍ കുമാര്‍ 17 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 55 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇംഗ്ലണ്ടിനായി എ.എം ഫ്രഞ്ച് രണ്ട് വിക്കറ്റ് വീഴ്ത്തി. ഈ തകര്‍പ്പന്‍ ജയത്തോടെ പരമ്പരയിലെ അടുത്ത മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ യുവനിര ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയാണ്.

Advertisement