For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഇന്ത്യക്ക് 'ഫ്രീ'യായി കിട്ടിയത് അഞ്ച് റണ്‍സ്; ഹെഡിങ്ലിയില്‍ ഇംഗ്ലണ്ടിന്റെ വമ്പന്‍ പിഴവ്

10:43 AM Jun 21, 2025 IST | Fahad Abdul Khader
Updated At - 10:43 AM Jun 21, 2025 IST
ഇന്ത്യക്ക്  ഫ്രീ യായി കിട്ടിയത് അഞ്ച് റണ്‍സ്  ഹെഡിങ്ലിയില്‍ ഇംഗ്ലണ്ടിന്റെ വമ്പന്‍ പിഴവ്

ഇന്ത്യന്‍ ബാറ്റര്‍മാര്‍ സെഞ്ചുറികളുമായി കളം നിറഞ്ഞ ഹെഡിങ്ലി ടെസ്റ്റിന്റെ ആദ്യ ദിനം, അപൂര്‍വമായ ഒരു നിയമത്തിന്റെ പേരില്‍ ഇന്ത്യക്ക് ലഭിച്ചത് അഞ്ച് പെനാല്‍റ്റി റണ്‍സ്. ഇംഗ്ലീഷ് ഫീല്‍ഡര്‍മാര്‍ ഗ്രൗണ്ടില്‍ വെച്ച ഹെല്‍മറ്റില്‍ പന്ത് തട്ടിയതാണ് ഇന്ത്യക്ക് അപ്രതീക്ഷിതമായി റണ്‍സ് നേടിക്കൊടുത്തത്. അമ്പയറുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അമ്പരന്നുപോയി.

സംഭവിച്ചത് ഇങ്ങനെ

ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 51-ാം ഓവറിലായിരുന്നു സംഭവം. ചായക്ക് പിരിയുന്നതിന് തൊട്ടുമുന്‍പായി, ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ പന്ത് ബാറ്റര്‍ യശസ്വി ജയ്സ്വാളിന്റെ ബാറ്റിലുരസി സ്ലിപ്പിലേക്ക് നീങ്ങി. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹാരി ബ്രൂക്കിന് ക്യാച്ച് കൈപ്പിടിയിലൊതുക്കാനായില്ല. അദ്ദേഹത്തിന്റെ കയ്യില്‍ തട്ടിത്തെറിച്ച പന്ത് നേരെ ചെന്ന് കൊണ്ടത് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിന് പിന്നിലായി ഗ്രൗണ്ടില്‍ വെച്ചിരുന്ന ഹെല്‍മറ്റിലായിരുന്നു.

Advertisement

പന്ത് ഹെല്‍മറ്റില്‍ സ്പര്‍ശിച്ചുവെന്ന് ഉറപ്പായതോടെ, ഫീല്‍ഡ് അമ്പയര്‍ നിയമപ്രകാരം ഇന്ത്യക്ക് അഞ്ച് റണ്‍സ് പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. അപ്രതീക്ഷിതമായി റണ്‍സ് വഴങ്ങേണ്ടി വന്നതിന്റെ ഞെട്ടലില്‍ ബെന്‍ സ്റ്റോക്‌സും ജോ റൂട്ടും അമ്പയറുമായി സംസാരിച്ചെങ്കിലും തീരുമാനം മാറ്റമുണ്ടായില്ല.

എന്താണ് എംസിസി നിയമം?

ക്രിക്കറ്റിന്റെ നിയമങ്ങള്‍ രൂപീകരിക്കുന്ന മെരിലബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (എംസിസി) നിയമപുസ്തകത്തിലെ 28.3 വകുപ്പ് പ്രകാരമാണ് ഇന്ത്യക്ക് റണ്‍സ് ലഭിച്ചത്. ഈ നിയമം പറയുന്നത് ഇങ്ങനെയാണ്:

Advertisement

  • നിയമം 28.3.1: ഫീല്‍ഡിംഗ് സൈഡിന്റെ ഹെല്‍മറ്റ്, ഉപയോഗത്തിലില്ലാത്ത സമയത്ത് ഗ്രൗണ്ടില്‍ വെക്കുകയാണെങ്കില്‍ അത് വിക്കറ്റ് കീപ്പറുടെ പിന്നില്‍ മാത്രമേ വെക്കാന്‍ പാടുള്ളൂ.
  • നിയമം 28.3.2: കളി പുരോഗമിക്കുന്നതിനിടെ പന്ത് ഈ ഹെല്‍മറ്റില്‍ തട്ടിയാല്‍, ആ നിമിഷം തന്നെ പന്ത് 'ഡെഡ് ബോള്‍' ആകും. തുടര്‍ന്ന് ബാറ്റിംഗ് സൈഡിന് അഞ്ച് റണ്‍സ് പെനാല്‍റ്റിയായി നല്‍കണം. ബാറ്റര്‍മാര്‍ ഓടിയെടുത്ത റണ്‍സും ഇതിനൊപ്പം സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കും. പന്ത് വൈഡോ നോബോളോ ആണെങ്കില്‍ ആ എക്‌സ്ട്രാ റണ്ണും ഇന്ത്യക്ക് ലഭിക്കും.

ഈ നിയമപ്രകാരമാണ് ഹാരി ബ്രൂക്കിന്റെ പിഴവിന് ഇംഗ്ലണ്ട് ടീം ഒന്നടങ്കം വില നല്‍കേണ്ടി വന്നത്.

ഒന്നാം ദിനം യശസ്വി ജയ്സ്വാളിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ 3 വിക്കറ്റിന് 359 റണ്‍സ് എന്ന നിലയിലാണ്. ഇതിനിടയില്‍ പെനാല്‍റ്റിയായി ലഭിച്ച ഈ അഞ്ച് റണ്‍സ്, മത്സരത്തില്‍ ഒരുപക്ഷേ നിര്‍ണായകമായേക്കാം. ഇത് ഇംഗ്ലണ്ടിന്റെ ഫീല്‍ഡിംഗിലെ പിഴവുകളുടെ സൂചന കൂടിയായി മാറി.

Advertisement

Advertisement