Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും വലുത്; കോഹ്ലിയ്ക്ക് ചുട്ടമറുപടിയുമായി റസ്സല്‍

09:23 AM Jun 07, 2025 IST | Fahad Abdul Khader
Updated At : 09:23 AM Jun 07, 2025 IST
Advertisement

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) കിരീട നേട്ടത്തെക്കാള്‍ എത്രയോ മുകളിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സ്ഥാനമെന്ന വിരാട് കോഹ്ലിയുടെ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആര്‍സിബി) കന്നി ഐപിഎല്‍ കിരീടം നേടിക്കൊടുത്ത ശേഷമായിരുന്നു കോഹ്ലിയുടെ ഈ പ്രതികരണം.

Advertisement

എന്നാല്‍, കോഹ്ലിയുടെ ഈ അഭിപ്രായത്തോട് വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് മുന്നോട്ട് വെക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളിലെ കളിക്കാര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക ഭദ്രതയല്ല വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്കുള്ളതെന്നും, ഇതാണ് ടെസ്റ്റ് ക്രിക്കറ്റിനോടുള്ള സമീപനത്തില്‍ വ്യത്യാസം വരുത്തുന്നതെന്നും റസ്സല്‍ ചൂണ്ടിക്കാണിക്കുന്നു.

കിരീടനേട്ടത്തിലും ടെസ്റ്റിന് ഒന്നാം സ്ഥാനം നല്‍കി കോഹ്ലി

Advertisement

2025 ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തി ആര്‍സിബി കിരീടം നേടിയ നിമിഷം കോഹ്ലിയുടെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ ഒന്നായിരുന്നു. 2008-ലെ പ്രഥമ സീസണ്‍ മുതല്‍ ടീമിന്റെ ഭാഗമായ കോഹ്ലിക്ക് ഇത് ആദ്യ ഐപിഎല്‍ കിരീടമായിരുന്നു. എന്നാല്‍, ഈ ഐതിഹാസിക വിജയത്തിന് ശേഷവും ടെസ്റ്റ് ക്രിക്കറ്റിനോടുള്ള തന്റെ അടങ്ങാത്ത സ്‌നേഹം വ്യക്തമാക്കാന്‍ അദ്ദേഹം മടിച്ചില്ല.

'എന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നാണിത്. പക്ഷെ, ടെസ്റ്റ് ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അഞ്ച് തട്ട് താഴെയാണ്. അത്രയധികം ഞാന്‍ ടെസ്റ്റ് ക്രിക്കറ്റിനെ വിലമതിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ ആ ഫോര്‍മാറ്റിനെ ബഹുമാനത്തോടെ കാണണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,' അഹമ്മദാബാദിലെ വിജയത്തിന് ശേഷം കോഹ്ലി പറഞ്ഞു.

വ്യത്യസ്തമായ യാഥാര്‍ഥ്യം; റസ്സലിന്റെ പ്രതികരണം

കോഹ്ലിയുടെ ഈ വാക്കുകളോട് പ്രതികരിക്കുമ്പോഴാണ് ആന്ദ്രെ റസ്സല്‍ ക്രിക്കറ്റ് ലോകത്തെ, പ്രത്യേകിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടിയത്. ഫ്രാഞ്ചൈസി ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്ന റസ്സല്‍, നീണ്ട ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ വിന്‍ഡീസ് ടീമിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുകയാണ്.

'നിങ്ങള്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള കളിക്കാരനാണെങ്കില്‍, അവിടുത്തെ ബോര്‍ഡുകള്‍ ടെസ്റ്റ് കളിക്കാരെ മികച്ച രീതിയില്‍ പരിപാലിക്കുന്നു. അത് വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള ഒരു കളിക്കാരനാവുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്,' റസ്സല്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

'അവര്‍ക്ക് ടെസ്റ്റ് കളിക്കുന്നതിന് മികച്ച പ്രതിഫലം നല്‍കുന്ന സെന്‍ട്രല്‍ കോണ്‍ട്രാക്ടുകളുണ്ട്. സ്വാഭാവികമായും അവര്‍ക്ക് ടെസ്റ്റ് കളിക്കാന്‍ താല്‍പ്പര്യമുണ്ടാകും. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് കളിക്കാരുടെ കാര്യമോ? നിങ്ങള്‍ 50-ഓ 100-ഓ ടെസ്റ്റ് കളിച്ചേക്കാം. വിരമിച്ചു കഴിയുമ്പോള്‍ ഓര്‍ക്കാനായി കാര്യമായി ഒന്നും ശേഷിക്കില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

ഒരൊറ്റ ടെസ്റ്റില്‍ ഒതുങ്ങിയ കരിയര്‍

56 ഏകദിനങ്ങളിലും, 83 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും, 550-ല്‍ പരം ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള റസ്സല്‍, വെസ്റ്റ് ഇന്‍ഡീസിനായി വെറും ഒരു ടെസ്റ്റ് മത്സരത്തില്‍ മാത്രമാണ് വെള്ളക്കുപ്പായം അണിഞ്ഞിട്ടുള്ളത്. 2010-ലായിരുന്നു അത്. തന്നെ ടെസ്റ്റ് ടീമില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്ന് റസ്സല്‍ പറയുന്നു.

'അവര്‍ എന്നെ ഒരു വൈറ്റ് ബോള്‍ കളിക്കാരനായി മാത്രം കണ്ടു. അങ്ങനെ എന്നെ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കി. സത്യസന്ധമായി പറഞ്ഞാല്‍, എനിക്കതില്‍ ഖേദമില്ല. ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വിശ്വസിക്കുന്നു, പക്ഷെ ദിവസാവസാനം ഞാനൊരു പ്രൊഫഷണല്‍ ക്രിക്കറ്ററാണ്. അത് എന്റെ യാത്രയുടെ ഭാഗമായിരുന്നില്ല. ഞാന്‍ ആ ഫോര്‍മാറ്റിനോട് പുറംതിരിഞ്ഞുനിന്നതല്ല, അതിനാല്‍ എനിക്ക് ഖേദങ്ങളുമില്ല' റസ്സല്‍ നിലപാട് വ്യക്തമാക്കി.

കോഹ്ലിയുടെ വാക്കുകള്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ മഹത്വം വിളിച്ചോതുമ്പോള്‍, റസ്സലിന്റെ പ്രതികരണം ക്രിക്കറ്റ് ലോകത്തെ സാമ്പത്തികവും ഘടനാപരവുമായ അസമത്വങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. കളിക്കാര്‍ക്ക് സുരക്ഷിതമായ ഒരു കരിയര്‍ ഉറപ്പുനല്‍കുന്നതില്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കുള്ള പങ്ക് എത്രത്തോളം വലുതാണെന്ന് റസ്സലിന്റെ വാക്കുകള്‍ അടിവരയിടുന്നു.

Advertisement
Next Article