Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഹോട്ടല്‍ മുറിയിലേക്ക് കാമുകിയെ ഒളിച്ചുകടത്തി, രോഹിത് ബുദ്ധിമുട്ടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശിഖര്‍ ധവാന്‍

10:13 PM Jun 27, 2025 IST | Fahad Abdul Khader
Updated At : 10:13 PM Jun 27, 2025 IST
Advertisement

ഇന്ത്യന്‍ ക്രിക്കറ്റിലെ 'ഗബ്ബര്‍' ശിഖര്‍ ധവാന്‍ തന്റെ കരിയറിന്റെ തുടക്കകാലത്തെ ഒരു ഞെട്ടിക്കുന്ന രഹസ്യം ആരാധകര്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞിരിക്കുകയാണ്. കളിക്കളത്തിലെ ചിരിക്കുന്ന മുഖത്തിന് പിന്നില്‍, ആരും അറിയാത്ത ചില കഥകളുണ്ടെന്നും, അതിലൊന്ന് തന്റെ കരിയറിനെ പോലും ബാധിച്ച പ്രണയമായിരുന്നുവെന്നും ധവാന്‍ വെളിപ്പെടുത്തുന്നു. 'ദി വണ്‍, ക്രിക്കറ്റ്, മൈ ലൈഫ് ആന്‍ഡ് മോര്‍' എന്ന തന്റെ ആത്മകഥയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന കാലത്ത് സഹതാരം രോഹിത് ശര്‍മ്മയ്‌ക്കൊപ്പം മുറി പങ്കിടുമ്പോള്‍ കാമുകിയെ ഹോട്ടല്‍ മുറിയിലേക്ക് ഒളിച്ചുകടത്തിയ സംഭവം ധവാന്‍ വിവരിക്കുന്നത്.

Advertisement

ഓസീസ് പര്യടനത്തിലെ ആ 'ഒളിച്ചോട്ടം'

സംഭവം നടക്കുന്നത് 2006-ല്‍ ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ്. അന്ന് തന്റെ കാമുകിയുമായി കടുത്ത പ്രണയത്തിലായിരുന്നു ധവാന്‍. 'അവളാണ് എനിക്കുള്ള പെണ്‍കുട്ടി, ഞാന്‍ അവളെ വിവാഹം കഴിക്കാന്‍ പോവുകയാണ്' എന്ന് മനസ്സിനുള്ളില്‍ ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അതെന്ന് ധവാന്‍ ഓര്‍ക്കുന്നു. പരമ്പരയിലെ ഓരോ മത്സരത്തിന് ശേഷവും ധവാന്‍ അവളെ കാണാനായി പോകുമായിരുന്നു.

Advertisement

താമസിയാതെ, ആ ബന്ധം അടുത്ത തലത്തിലേക്ക് കടന്നു. ആരും അറിയാതെ കാമുകിയെ താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുവരാന്‍ തുടങ്ങി. അന്ന് ധവാനൊപ്പം ആ മുറി പങ്കിട്ടിരുന്നത് മറ്റാരുമായിരുന്നില്ല, ഇന്നത്തെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയായിരുന്നു.

'എന്നെ ഉറങ്ങാന്‍ വിടുമോ?'; രോഹിതിന്റെ പരാതി

മുറിയില്‍ മൂന്നാമതൊരാള്‍ വന്നതോടെ കാര്യങ്ങള്‍ രസകരമായി. തന്റെ സ്വകാര്യത നഷ്ടപ്പെട്ട രോഹിത് ശര്‍മ്മ പതിയെ പരാതി പറഞ്ഞുതുടങ്ങി. 'നീ എന്നെയൊന്ന് ഉറങ്ങാന്‍ അനുവദിക്കുമോ?' എന്ന് രോഹിത് ഇടയ്ക്കിടെ ഹിന്ദിയില്‍ തന്നോട് ചോദിക്കുമായിരുന്നുവെന്ന് ധവാന്‍ പുസ്തകത്തില്‍ കുറിക്കുന്നു. യുവത്വത്തിന്റെ ആവേശത്തില്‍ താന്‍ ചെയ്ത കാര്യങ്ങള്‍ സഹതാരത്തിന് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു എന്ന് ധവാന്‍ ഓര്‍ത്തെടുക്കുന്നു.

കൈകോര്‍ത്ത് നടന്നപ്പോള്‍ 'കൈയോടെ' പിടിച്ചു

ഒരു ദിവസം വൈകുന്നേരം കാമുകിയുമായി അത്താഴം കഴിക്കാനായി പുറത്തുപോയതോടെ ഈ 'രഹസ്യ പ്രണയം' ടീം അംഗങ്ങള്‍ക്കിടയില്‍ കാട്ടുതീ പോലെ പടര്‍ന്നു. ഹോട്ടല്‍ ലോബിയില്‍ വെച്ച് ധവാനും കാമുകിയും കൈ കോര്‍ത്ത് നടക്കുന്നത് ആ പര്യടനത്തില്‍ ടീമിനൊപ്പമുണ്ടായിരുന്ന ഒരു സീനിയര്‍ ദേശീയ സെലക്ടറുടെ ശ്രദ്ധയില്‍പ്പെട്ടു. ആ നിമിഷം അവളുടെ കൈ വിടണമെന്ന് തനിക്ക് തോന്നിയില്ലെന്നും, തന്റെ കാഴ്ച്ചപ്പാടില്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു താനെന്നും ധവാന്‍ പറയുന്നു.

പ്രണയം കരിയറിനെ ബാധിച്ചപ്പോള്‍

പ്രണയത്തിന്റെ ആവേശത്തില്‍ മുന്നോട്ട് പോയപ്പോള്‍ കളിക്കളത്തിലെ ശ്രദ്ധ കുറഞ്ഞോ എന്ന് ധവാന്‍ സംശയിക്കുന്നുണ്ട്. ആ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കില്‍ തനിക്ക് സീനിയര്‍ ഇന്ത്യന്‍ ടീമില്‍ വളരെ നേരത്തെ തന്നെ ഇടംനേടാന്‍ കഴിയുമായിരുന്നു എന്ന് അദ്ദേഹം വിശ്വസിക്കുന്നു. 'പക്ഷേ എന്റെ പ്രകടനം പതിയെ ഇടിഞ്ഞുകൊണ്ടിരുന്നു,' ധവാന്‍ കൂട്ടിച്ചേര്‍ത്തു. ആ പ്രണയം ഒരുപക്ഷേ തന്റെ ഇന്ത്യന്‍ ടീം പ്രവേശം വൈകിപ്പിച്ചെന്നും അദ്ദേഹം പരോക്ഷമായി സമ്മതിക്കുന്നു.

പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമായി മാറിയ ധവാന്‍, 2013, 2017 ചാമ്പ്യന്‍സ് ട്രോഫികളില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയിരുന്നു. 2019 ഏകദിന ലോകകപ്പിന്റെ തുടക്കത്തിലും മികച്ച ഫോമിലായിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു.

2012-ല്‍ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയായ അയേഷ മുഖര്‍ജിയെ ധവാന്‍ വിവാഹം ചെയ്തു. എന്നാല്‍ ഒന്‍പത് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. കരിയറിലെയും ജീവിതത്തിലെയും ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍, തന്റെ ഭൂതകാലത്തെ മറച്ചുവെക്കാതെ തുറന്നുപറയാന്‍ ധവാന്‍ കാണിച്ച ധൈര്യം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Advertisement
Next Article